സിവിൽ ഐഡി കാർഡുകൾ വിവിധ ആവശ്യങ്ങൾക്കായി മറ്റുപലർക്കും കൈമാറുന്നവരാണ് പലരും. ഇതിൽ ശ്രദ്ധനൽകിയില്ലെങ്കിൽ വലിയ നിയമ പ്രശ്നങ്ങളിൽ അകപ്പെടാം. കാർഡ് വാങ്ങുന്നവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അതിന്റെ കുറ്റം കാർഡ് ഉടമക്കാകും. വർഷങ്ങളായി കുവൈത്തിലുള്ള മലയാളി അടുത്തിടെ അപ്രതീക്ഷിതമായി ഒരു കേസിൽ ഉൾപ്പെട്ടു. പൊലീസ് സ്റ്റേഷനിൽനിന്നുള്ള വിളി എത്തിയപ്പോഴാണ് താൻ അറിയാതെ താൻ വലിയൊരു മാഫിയയുടെ ഭാഗമായത് അയാൾ അറിഞ്ഞത്. നിയമ പ്രശ്നത്തിൽനിന്ന് ഒഴിവാകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അദ്ദേഹം.
സംഭവം ഇതാണ്: മലയാളിയുടെ അടുത്ത സുഹൃത്ത് നാട്ടിലേക്ക് പണം അയക്കാൻ ഇടക്ക് ഇദ്ദേഹത്തിന്റെ സിവിൽ ഐ.ഡി കാർഡ് ഉപയോഗപ്പെടുത്തിയിരുന്നു. സ്വന്തം കാർഡിൽ നിന്ന് കൂടുതൽ ഇടപാടുകൾ ഒഴിവാക്കുന്നതിനായാണ് ഇതെന്നാണ് പറഞ്ഞിരുന്നത്. ഉടനെ തന്നെ കാർഡ് തിരിച്ചേൽപ്പിക്കുകയും അയച്ച കാര്യം പറയുകയും ചെയ്യുന്നതിനാൽ സുഹൃത്തിനെ ഇദ്ദേഹം വിശ്വസിച്ചുപോന്നു. എന്നാൽ ദിവസങ്ങൾക്കു മുമ്പ് പൊലീസ് വിളിപ്പിച്ചപ്പോളാണ് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. തന്റെ സിവിൽ ഐഡി കാർഡ് ഉപയോഗിച്ച് നടന്ന ഇടപാടുകൾ കണ്ട് മലയാളി ഞെട്ടി. ഇന്ത്യയിലേക്ക് മാത്രമല്ല, മറ്റു പല രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റെ കാർഡ് ഉപയോഗിച്ച് പണം അയച്ചിരിക്കുന്നു.
എല്ലാം വൻ തുകകളും. പിറകെ കുവൈത്തിൽ മദ്യകച്ചവടം നടത്തി മറ്റു രാജ്യങ്ങളിലേക്ക് പണം അയച്ചു എന്ന കേസും ഇയാൾക്കെതിരെ വന്നു. സുഹൃത്താണ് തന്റെ കാർഡ് ഉപയോഗിച്ച് പണം അയക്കുന്നത് എന്ന് പറഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങളും വെളിവായി. സുഹൃത്തിനെ ഉപയോഗിച്ച് മറ്റൊരു സംഘമാണ് സംഭവത്തിനു പിന്നിൽ.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
ചെയ്യാത്ത കുറ്റത്തിന് നിയമ പ്രശ്നങ്ങളും ചോദ്യം ചെയ്യലുമായി ദിവസങ്ങൾ വലഞ്ഞതിന്റെ പ്രയാസത്തിലാണിപ്പോൾ മലയാളി. സിവിൽ ഐഡി നമ്പർ ഉപയോഗിച്ച് ചെയ്യുന്ന എല്ലാത്തരം പ്രവർത്തനങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട് എന്നത് എപ്പോഴും ഓർമയിലുണ്ടാകണം. പണം നൽകി തൊഴിലാളികളുടെ സിവിൽ ഐഡി കാർഡുകൾ വാങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സംഘവുമുണ്ട്. കുറഞ്ഞ ലാഭത്തിനുവേണ്ടി ഇത്തരം ആളുകൾക്കു കൂട്ടുനിൽക്കുന്നവരും സൂക്ഷിക്കണം. വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ കാർഡ് ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്.htps://www.nerviotech.com