കുവൈത്ത് സിറ്റി: താപനില ഉയർന്നതോടെ രാജ്യത്ത് പുറം ജോലികൾക്ക് നിയന്ത്രണം നിലവിൽ വന്നു. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന നിയമം ആഗസ്റ്റ് 31 വരെ തുടരും.തീരുമാനം പൂർണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പബ്ലിക് മാൻപവർ അതോറിറ്റിയുടെ പ്രത്യേക സംഘങ്ങൾ വർക്ക്സൈറ്റുകൾ സന്ദർശിക്കുമെന്ന് ആക്ടിങ് ഡയറക്ടർ മർസൂഖ് അൽ ഒതൈബി പറഞ്ഞു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. വേനൽക്കാലത്തെ കനത്ത ചൂടിന്റെ ഗുരുതരമായ ആഘാതത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് നിയന്ത്രണം.വർഷങ്ങളായി നടപ്പിലാക്കി വരുന്ന വേനൽക്കാല നിയന്ത്രണത്തെ കമ്പനികൾ പ്രശംസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൊതുജന താൽപര്യങ്ങളും അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളും രാജ്യം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും മർസൂഖ് അൽ ഒതൈബി കൂട്ടിച്ചേർത്തു. ഈ സമയം പുറത്തിറങ്ങുന്നതിൽ ഡെലിവറി ബൈക്കുകൾക്കും നിയന്ത്രണം ഉണ്ട്. കമ്പനികൾ ഈ കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതർ ഉണർത്തി. താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മന്ത്രാലയം ബോധവത്കരണ കാമ്പയിന് തുടങ്ങിയിട്ടുണ്ട്. നിയമ ലംഘനങ്ങൾ ഉണ്ടായാൽ അതോറിറ്റിയെ 24936192 എന്ന നമ്പറിൽ അറിയിക്കാം.