നാടിനെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ഗോപകുമാർ . പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിനിയായ രഞ്ജിത ഇന്നലെയാണ് യുകെയിലെ ജോലി സ്ഥലത്തേക്ക് പോകാനായി ബന്ധുക്കളോട് യാത്ര പറഞ്ഞിറങ്ങിയത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം യുവതിയുടെ മരണവാർത്തയാണ് കുടുംബം കേട്ടത്. രഞ്ജിതയുടെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചതോടെയാണ് സ്ഥിരീകരണമുണ്ടായത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ യുകെയിലെ ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു നഴ്സായ രഞ്ജിത. സർക്കാർ നഴ്സായിരുന്ന രഞ്ജിത അവധിയെടുത്ത് യുകെയിൽ ജോലി ചെയ്യുകയായിരുന്നു. അവധി നീട്ടാനായി ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെയാണ് വീട്ടിൽ നിന്നും യുകെയിലേക്ക് തിരിച്ചത്. കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്കും അവിടെ നിന്നും യുകെയിലേക്കും പോകാനായിരുന്നു പ്ലാൻ.
അമ്മയും മകളും മകനുമാണ് തിരുവല്ലയിലെ വീട്ടിലുള്ളത്. പുതിയ വീടിൻ്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ വിയോഗമുണ്ടായത്. മുൻപ് സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്തേക്ക് ജോലിക്കായി പോകുകയായിരുന്നു. പുതിയ വീട്ടിലേക്ക് കയറി താമസിക്കാനിരിക്കെയാണ് ദാരുണമായ സംഭവം.