കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ ശക്തമായ നടപടി തുടർന്നു കൊണ്ടിരിക്കുകയാണ്. താമസവും തൊഴിലും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായവരെ വേഗത്തിൽ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമാക്കി.കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ മാത്രം ഏകദേശം 6,300 വിദേശികളെ നാടുകടത്തിയതായി മന്ത്രാലയത്തിന്റെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടർ അറിയിച്ചു. നിയമവിരുദ്ധമായി കഴിയുന്നവരെയും അനധികൃതമായി തൊഴിൽ നടത്തുന്നവരെയും ലക്ഷ്യമിട്ടുള്ള പരിശോധനകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പേരാണ് പിടിയിലായത്.നാടുകടത്തൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാകുന്നതുവരെ താത്ക്കാലിക തടങ്കലിൽ കഴിയുന്നവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും മാനുഷിക പിന്തുണയും ഉറപ്പാക്കുന്നതായി അധികൃതർ വ്യക്തമാക്കി. സുരക്ഷാ പരിശോധനകൾക്കിടെ റെസിഡൻസി നിയമം ലംഘിക്കുന്നവരെയും അനധികൃത തൊഴിലാളികളെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.