ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച ചില വിമാനങ്ങൾ റദ്ദാക്കി. കുവൈത്ത് -കണ്ണൂർ, കോഴിക്കോട് വിമാനങ്ങൾ മണിക്കൂറുകൾ വൈകി.
വിവിധ രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കാനും വൈകാനും കാരണമെന്നാണ് വിലയിരുത്തൽ. എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂർ-ഷാർജ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ബഹ്റൈൻ- കോഴിക്കോട്, കോഴിക്കോട്- ബഹ്റൈൻ സർവിസും റദ്ദാക്കി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവിസുകൾ മണിക്കൂറുകൾ വൈകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തേയുള്ള സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്. ബുധനാഴ്ചയിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള സർവിസുകളും റദ്ദാക്കപ്പെടുന്നവയിൽ ഉൾപ്പെടുമെന്നാണ് വിവരം. പ്രത്യേകിച്ച് ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണെന്നതിനാൽ നിരവധി പേർക്ക് വലിയ പ്രയാസം സൃഷ്ടിക്കും. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവിസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണം. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് ഏഴ് ദിവസം വരെ ഇതേ റൂട്ടിൽ മറ്റൊരു ദിവസത്തെ യാത്ര സൗജന്യമായി തിരഞ്ഞെടുക്കാനോ റീഫണ്ട് ചെയ്യാനോ സൗകര്യം ഒരുക്കിയിട്ടുണ്ട്.കണ്ണൂർ, കോഴിക്കോട് വിമാനങ്ങൾ വൈകിയത് മണിക്കൂറുകൾകുവൈത്ത് സിറ്റി: തിങ്കളാഴ്ച കോഴിക്കോടുനിന്ന് കുവൈത്തിലേക്കുള്ള വിമാനം മൂന്നു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. .കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഇതോടെ ഉച്ചക്ക് 12.55ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനവും വൈകി. ഈ വിമാനം മൂന്നുമണിക്കൂർ വൈകി നാലുമണി കഴിഞ്ഞാണ് പുറപ്പെട്ടത്. ഇതോടെ രാത്രി 8.25ന് കോഴിക്കോട്ട് എത്തേണ്ട വിമാനം 12 മണിയോടെയാണ് എത്തിയത്. കണ്ണൂരിൽ നിന്ന് വൈകീട്ട് 5.40ന് പുറപ്പെടേണ്ട വിമാനം രാത്രി 8.50ലേക്കും കുവൈത്തിൽ നിന്ന് രാത്രി 9.20ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം 12.30ലേക്കും മാറ്റി ഷെഡ്യൂൾ ചെയ്തു. വിമാനം വൈകിയത് ഇരു ഭാഗങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് പ്രയാസം തീർത്തു. വലിയ പ്രയാസങ്ങൾ സൃഷ്ടിക്കാതെ സർവിസ് നടത്തിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വീണ്ടും താളംതെറ്റിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. അഹ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എയർഇന്ത്യയെ ഒഴിവാക്കുന്നവരും ഏറെയാണ്. എന്നാൽ കുവൈത്തിൽനിന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവിസുള്ളത് എന്നതിനാൽ ഈ യാത്രക്കാർക്ക് മറ്റു വിമാനങ്ങളെ ആശ്രയിക്കാനുമാകില്ല.