കുവൈത്തിൽ സിവിൽ ഐ ഡിയിലെ മേൽ വിലാസം അപ്ഡേറ്റ് ചെയ്യാത്ത പ്രവാസികളുടെ മേൽ വിലാസം റദ്ധാക്കുന്ന നടപടി ശക്തമാക്കിയതോടെ ഈ രംഗത്തും കൊടിയ ചൂഷണം നടക്കുന്നതായി കണ്ടെത്തി. പ്രവാസികൾക്ക് സിവിൽ ഐ ഡി കാർഡ് അനിവദിക്കുന്നതിനും മേൽ വിലാസം അപ്ഡേറ്റ് ചെയ്യാത്തതിനെ തുടർന്ന് റദ്ധ് ചെയ്യപ്പെട്ട മൈ ഐഡന്റിറ്റി ആപ്പ് പുനസ്ഥാപിക്കുന്നതിനും മറ്റു രേഖകൾക്കൊപ്പം കെട്ടിട ഉടമയുമായുള്ള താമസ രേഖ സമർപ്പിക്കൽ നിർബന്ധമാണ്.

എന്നാൽ ബാച്ചിലർമാരായി കഴിയുന്ന സാധാരണക്കാരായ പ്രവാസികളിൽ മിക്കവരും സ്വന്തമായി ഫ്ലാറ്റ് എടുക്കുവാൻ സാധിക്കാത്തവരാണ്.ഈ സാഹചര്യം മുതലെടുത്തു കൊണ്ടാണ് മേൽവിലാസം വിൽക്കുന്ന മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നത്.
ബാച്ചിലർ താമസ കേന്ദ്രങ്ങളിൽ ഫ്ലാറ്റുകൾ എടുത്ത് പരമാവധി പേർക്ക് താമസ കരാർ രേഖകൾ നൽകി ഒന്നോ രണ്ടോ മാസങ്ങൾക്കു ശേഷം മുങ്ങുന്നതാണ് തട്ടിപ്പിന്റെ രീതി.വാടക കരാർ നൽകുന്നതിന് ആവശ്യക്കാരിൽ നിന്നും 100 മുതൽ 150 ദിനാർ വരെയാണ് ഈ സംഘം ഈടാക്കുന്നത് .വാടകക്കാരൻ മുങ്ങുന്നതോടെ കെട്ടിട ഉടമ സ്വാഭാവികമായും മറ്റൊരാളുമായി വാടക കരാറിൽ ഏർപ്പെടുകയും നേരത്തെയുള്ള കരാർ റദ്ധാക്കപ്പെടുകയും ചെയ്യും..
തന്റെ കെട്ടിടത്തിലെ വിലാസത്തിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ നിലവിൽ കെട്ടിടത്തിലെ താമസക്കാർ അല്ലെന്ന് കെട്ടി ട ഉടമ സിവിൽ ഐ ഡി അധികൃതർക്ക് പരാതി നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് മേൽ വിലാസം നീക്കം ചെയ്യുക.
ഇതോടെ പ്രസ്തുത ഫ്ലാറ്റിൽ റെജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ താമസക്കാരുടെയും മേൽവിലാസം സിവിൽ ഐ ഡി അധികൃതർ നീക്കം ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെ ടുക..ഇത്തരത്തിൽ നിരവധി പേർ വഞ്ചിതരായതായി പ്രാദേശിക പത്രം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ മേൽ വിലാസം നൽകുന്നതിന് തട്ടിപ്പ് സംഘം ഇരകളോട് വീണ്ടും തുക ആവശ്യപ്പെട്ടതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.