ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന പുതിയ വ്യവസ്ഥയിൽ ആശങ്കയോടെ കുവൈത്തിലെ പ്രവാസികൾ.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥ.അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യവസ്ഥ തൊഴിലുടമകൾ ദുരുപയോഗം ചെയ്യുമെന്നാണ് പ്രവാസികളിൽ ചിലരുടെ ആശങ്ക. തൊഴിലാളികളോട് മോശമായി പെരുമാറാൻ തൊഴിലുടമകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥയെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
സർജറിക്കായി മെഡിക്കൽ അവധി ചോദിച്ചിട്ട് മാസങ്ങളായിട്ടും മാനേജർ അവധി നൽകിയിട്ടില്ലെന്നും ഇത്തരം കേസുകളിൽ പുതിയ ചട്ടം കൂടുതൽ ദോഷകരമാകുമെന്നും പ്രവാസികളിലൊരാൾ പറയുന്നു. അതേസമയം പ്രവാസി തൊഴിലാളികളുടെ നിയമപരമായ സ്പോൺസറായി തൊഴിലുടമകൾക്ക് പകരം സർക്കാർ മാത്രമായിരിക്കുന്ന സംവിധാനം നടപ്പാക്കണമെന്നാണ് ചിലരുടെ അഭിപ്രായം. അത്തരം സംവിധാനമുണ്ടെങ്കിൽ ചൂഷണം, അഴിമതി തുടങ്ങിയവയിൽ നിന്ന് തൊഴിലാളികൾ സംരക്ഷിക്കപ്പെടുമെന്നും അവർ പറയുന്നു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
എല്ലാ പ്രവാസികൾക്കും വ്യവസ്ഥ ബാധകമാക്കുന്നതിന് പകരം നിശ്ചിത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമാക്കണമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.അതേസമയം രാജ്യത്തെ തൊഴിലുടമകളിൽ ഭൂരിഭാഗവും പുതിയ വ്യവസ്ഥയെ സ്വാഗതം ചെയ്തു. ചിലർ ഉദ്യോഗസ്ഥ മേധാവിത്വം കൂട്ടുമെന്നാണ് പ്രതികരിച്ചത്. ജീവനക്കാരുടെ ഹാജർ കുറയുന്നത് നിയന്ത്രിക്കാൻ കഴിയുമെന്നും തൊഴിലുടമകൾ ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി തൊഴിലാളികൾ രാജ്യത്തിന് പുറത്ത് പോകുന്നതിന് മുൻപ് സ്പോൺസറുടെ അല്ലെങ്കിൽ തൊഴിലുടമയുടെ മുൻകൂർ അനുമതി (എക്സിറ്റ് പെർമിറ്റ് ) വാങ്ങണമെന്ന പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അധികൃതരുടെ പ്രഖ്യാപനം. കുവൈത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് നേരത്തെ മുതൽ രാജ്യത്തിന് പുറത്തു പോകാൻ അതാത് വകുപ്പുകളുടെ അനുമതി നിർബന്ധമാണ്.
എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നതോടെ മുൻകൂർ അനുമതി ഉണ്ടെങ്കിൽ മാത്രമേ പ്രവാസികൾക്ക് കുവൈത്തിന് പുറത്തു പോകാൻ കഴിയൂ. കുവൈത്തിൽ സാമ്പത്തിക ബാധ്യതയുള്ള പ്രവാസികൾക്ക് ബാധ്യത പരിഹരിക്കാതെ രാജ്യത്തിന് പുറത്തു പോകാൻ കഴിയില്ല.യുഎഇ ഒഴികെയുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിലവിൽ എക്സിറ്റ് പെർമിറ്റ് സംവിധാനമുണ്ട്. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ചില തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്.