കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയും ശക്തമായ കാറ്റും ഈ ദിവസങ്ങളിൽ തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഉപരിതല ന്യൂനമർദ്ദമാണ് ഇവക്കു കാരണമെന്ന് കാലാവസ്ഥ വകുപ്പ് മാനേജിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഈ സംവിധാനം വരണ്ട വായു പിണ്ഡം സൃഷ്ടിക്കും. സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് ചിലപ്പോൾ ശക്തമാകാം.
ഇത് ചില പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയാക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെയാകാം. പകൽ സമയത്തെ ഉയർന്ന താപനിലക്ക് സമാനമായി രാത്രിയിലും ചൂട് തുടരും. രാത്രിയിൽ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷസിനും 31നും ഇടയിലായിരിക്കും. രാത്രിയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ ഉയരും. കടൽ തിരമാലകൾ ഏഴു അടി വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ദിവസങ്ങളായി രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത്.
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ പുറം തൊഴിലുകൾക്കും പകൽ സമയത്ത് നിയന്ത്രണമുണ്ട്. സെപ്റ്റംബർ വരെ കനത്ത ചൂട് തുടരും. സെപ്റ്റംബർ പകുതിയോടെ താപനിലയിൽ കുറവുണ്ടാകുകയും സുന്ദരമായ കാലാവസ്ഥയിലേക്ക് മാറുകയും ചെയ്യും. നവംബറോടെ തണുപ്പുസീസണിലേക്ക് രാജ്യം പ്രവേശിക്കും..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
