ഇസ്രയേല്‍ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പൈലറ്റിനെ ബന്ദിയാക്കി. ഇസ്രയേല്‍ യുദ്ധവിമാനം തെഹ്റാനു മുകളില്‍ വെച്ച് ഇറാന് വെടിവെച്ചിട്ടു. യുദ്ധവിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ട വനിതാ പൈലറ്റിനെ ഇറാന് ബന്ദിയായി പിടിച്ചു. ഇറാന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത ഇസ്രായിലിന്റെ യുദ്ധവിമാനത്തിന്റെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു. തെഹ്റാന്റെ വ്യോമാതിര്‍ത്തിയിലൂടെ പറന്ന ഇസ്രായിലി യുദ്ധവിമാനം തങ്ങളുടെ വ്യോമസേന വെടിവെച്ചിട്ടതായി ഇറാന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടിയതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാന് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടനെ വ്യോമ പ്രതിരോധ സംവിധാനം വിമാനം കണ്ടെത്തി തടഞ്ഞു. തലസ്ഥാനമായ തെഹ്റാന്റെ പ്രാന്തപ്രദേശത്തിന് മുകളില്‍ വെച്ച് ഭൗമ-വ്യോമ മിസൈല്‍ ഉപയോഗിച്ച് വിമാനം തകര്‍ക്കുകയായിരുന്നെന്നും മന്ത്രാലയം പറഞ്ഞു.ഇസ്രായിലി വ്യോമസേനയില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയായ പൈലറ്റിനെ ലാന്‍ഡ് ചെയ്ത ഉടന്‍ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിനായി മുതിര്‍ന്ന സുരക്ഷാ ഏജന്‍സിയിലേക്ക് കൊണ്ടുപോവുകയും ഇസ്രായിലിൽ ഇറാന് നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 40-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലിൽ ആക്രമണം നടത്തിയ ഇറാൻ, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനിൽ വീണ്ടും ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നതായും സൂചനയുണ്ട്.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തെൽ അവീവിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. വ്യോമാക്രമണങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇസ്രയേലിലെ മിക്ക പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങി. തുടർന്ന് ആളുകളോട് ഷെൽട്ടറുകളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയോ ലൊക്കേഷൻ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേൽ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ ബാലിസ്റ്റിക് ആക്രമണം തുടങ്ങിയത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.