കുവൈത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച നിയമ വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങുന്നു. 1991 ലെ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് തീരുമാനത്തിന് മന്ത്രിസഭ അനുമതി നൽകി. പൊതുസ്ഥലങ്ങളിൽ എയർ ഗൺ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വച്ചാൽ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്തി കൊണ്ടുള്ളതാണ് ഈ നിയമ ഭേദഗതി. ഉയർന്നു വരുന്ന സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് ആയുധ നിയമം കൂടുതൽ കർശനമാക്കുന്നത്.
നിയമാനുസൃതമായ കാരണങ്ങളില്ലാതെ എയർ ഗണ്ണുകളോ (6എംഎം അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള) ആയുധങ്ങളോ സ്കൂളുകൾ, പള്ളികൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൈവശം വച്ചാൽ 6 മുതൽ 1 വർഷം വരെയുള്ള തടവ് അല്ലെങ്കിൽ 500 മുതൽ 1,000 കുവൈത്ത് ദിനാർ വരെ പിഴയോ ചുമത്തുന്നതാണ് പുതിയ വ്യവസ്ഥയെന്ന് നീതിന്യായ മന്ത്രി നാസർ അൽ സുമെയ്ത് വിശദമാക്കി.
ഇത്തരം ആയുധങ്ങൾ ഉപയോഗിച്ച് മനഃപൂർവം മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാൽ 1 വർഷം മുതൽ 2 വർഷം വരെ തടവും 1,000 മുതൽ 2,000 കുവൈത്ത് ദിനാർ വരെ പിഴയും ചുമത്തും. അംഗീകൃത ലൈസൻസ് ഇല്ലാതെ ആയുധങ്ങളും വെടിക്കോപ്പുകളും വിൽക്കുകയോ ഇറക്കുമതി ചെയ്യുകയോ വിപണനം നടത്തുകയോ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക