കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ കൂടുതൽ സഹകരണത്തിന് കുവൈത്തും ജപ്പാനും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന്റെയും ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെയും നേതൃത്വത്തിൽ ടോക്യോയോയിൽ നടന്ന ചടങ്ങിനിടെയായിരുന്നു ഒപ്പുവെക്കൽ. സുപ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും താൽപര്യം ഇരുവരും പങ്കുവെച്ചു.
വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കിരീടാവകാശി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. 1958 മുതൽ ജപ്പാനുമായുള്ള ചരിത്രപരമായ ബന്ധങ്ങളെ കിരീടാവകാശി അനുസ്മരിച്ചു. ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലെത്തിക്കുന്നതിനുള്ള കുവൈത്തിന്റെ ആഗ്രഹം വ്യക്തമാക്കി. 1990 ൽ ഇറാഖ് അധിനിവേശ സമയത്ത് കുവൈത്തിന്റെ അവകാശങ്ങൾക്കായി ജപ്പാൻ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചു.ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധങ്ങളെ ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പ്രശംസിച്ചു.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക