കുവൈത്തിൽ പ്രായപ്പൂർത്തിയാകാത്ത കുട്ടികളുടെ വിദേശ യാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം ആവശ്യമാണെന്ന നിയമം വീണ്ടും കർശനമാക്കി.കുട്ടികളുടെ കസ്റ്റഡി അവകാശങ്ങളെക്കുറിച്ചുള്ള ദാമ്പത്യ തർക്കങ്ങൾ തടയുന്നതിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.ഇത് പ്രകാരം യാത്രാ വേളയിൽ കുട്ടിയുടെ കൂടെയുള്ളത് സ്വന്തം മാതാവാണെങ്കിൽപ്പോലും പിതാവിന്റെ അനുമതിയുള്ള കൃത്യമായ രേഖയില്ലെങ്കിൽ യാത്ര മുടങ്ങും.പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കും തീരുമാനം ബാധകമാക്കിയിട്ടുണ്ട്.കുവൈത്ത് നിയമപ്രകാരം രക്ഷിതാവായോ അല്ലെങ്കിൽ വിസ സ്പോൺസറായോ നിയമപ്രകാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് കുട്ടിയുടെ പിതാവാണ്.പുതിയ നിയമ പ്രകാരം യാത്രാ വേളയിൽ , പിതാവ് ഒപ്പിട്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കുട്ടിയുടെടെയോ കുട്ടിയെ അനുഗമിക്കുന്നന്നവരുടെയൊ കൈവശം ഉണ്ടായിരിക്കണം. അനധികൃതമായി കുട്ടിയെ കടത്തി കൊണ്ടു പോകുന്നതും അന്താരാഷ്ട്ര കസ്റ്റഡി തർക്കങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടണമെങ്കിൽ പിതാവ് എംബസിയിലോ, അടുത്തുള്ള റെസിഡൻസി അഫേഴ്സ്, പാസ്പോർട്ട് ഓഫീസിലോ നേരിട്ട് ചെന്ന് ആവശ്യമായ ഫോമുകൾ പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. യാത്ര പുറപ്പെടുമ്പോൾ വിമാനത്താവളത്തിൽ ഈ ഒപ്പിട്ട രേഖ ഹാജറാക്കുകയും വേണം. വിവിഹമോചനത്തെ തുടർന്നുള്ള കുട്ടികളുടെ സംരക്ഷണ തർക്കങ്ങൾ രക്ഷിതാവ് കുവൈത്തിന് പുറത്ത് താമസിക്കുമ്പോഴുള്ള പ്രശ്ണങ്ങൾ എന്നിവ പരിഹരിക്കാനും, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാനും, യാത്രാ പദ്ധതികളെക്കുറിച്ച് ഇരുവരും ബോധവാന്മാരാണെന്ന് ഉറപ്പിക്കാനും ഈ നിയമം വഴി സാധിക്കുമെന്നും അധികൃതർ അറിയിച്ചു.പിതാവ് ലഭ്യമല്ലാത്തതോ,സഹകരിക്കാത്തതോ, ആയ സാഹചര്യത്തിൽ, മാതാവിന് പേഴ്സണൽ സ്റ്റാറ്റസ് വഴി കോടതിയിൽ അപേക്ഷിക്കാമെന്നും, ഇത് മൂലം കോടതി കുട്ടിയുടെ യാത്ര അനുവദിക്കുന്നതിന് ഒരു ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്നും നിയമത്തിൽ വിശദീകരിക്കുന്നു.