ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്തു; യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226 ദിനാര്‍ തട്ടിയെടുത്തു

ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് വലിയ സാമ്പത്തിക നഷ്ടം. 2.300 കുവൈത്തി ദിനാര്‍ മാത്രമായിരുന്നു ഭക്ഷണത്തിന്റെ വില. പക്ഷേ പിന്നീട് തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226 ദിനാര്‍ തട്ടിയെടുത്തു. സംഭവത്തെ കുറിച്ച് കാപിറ്റൽ ഗവർണറേറ്റിലെ പൊലീസിൽ യുവതി പരാതി നൽകി.

ജൂൺ ഒന്നിന് രാത്രി 11 മണിയോടെയാണ് യുവതി ഒരു പ്രമുഖ റെസ്റ്റോറന്റ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഓൺലൈൻ റെസ്റ്റോറന്‍റിന്റെ ലോഗോ ഉപയോഗിച്ച വെബ്സൈറ്റ് മുഖേന ഓർഡർ നൽകിയതും ക്രെഡിറ്റ് കാർഡ് വഴി പണമടച്ചതും. ഇടപാട് പൂർത്തിയാക്കിയതിനു ശേഷം, അക്കൗണ്ടിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ പണം പിൻവലിക്കപ്പെട്ടതായി പരാതിയിൽ പറയുന്നു.

സംഭവം അറിഞ്ഞ ഉടൻ യുവതി ബാങ്കുമായി ബന്ധപ്പെടുകയും, കസ്റ്റമർ സർവീസിലൂടെ കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിൻവലിക്കൽ കൃത്യമായ സമയത്ത് കാർഡ് റദ്ദാക്കിയതിനാൽ കൂടുതല്‍ തുക നഷ്ടപ്പെടുന്നത് ഒഴിവായെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സംഭവം കൊമേഴ്സ്യൽ അഫയേഴ്സ് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് പറഞ്ഞു. വ്യാജ വെബ്സൈറ്റ് ഫാസ്റ്റ് ഫുഡ് ബ്രാൻഡിന്റെ ലോഗോ ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണം സ്ഥിരീകരിക്കുന്നു. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top