കുവൈത്ത് സിറ്റി: ഞായറാഴ്ച റിഗ്ഗയിലെ അപ്പാർടുമെന്റുകളിലുണ്ടായ തീപിടിത്ത ദുരന്തം രാജ്യത്തെ പ്രവാസികളുടെ താമസ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്ക രൂക്ഷമാകുന്നു. റിഗ്ഗയിലെ തീപിടിത്തത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024 ജൂണിൽ 49 പേരുടെ മരണത്തിന് കാരണമായ മംഗഫ് തീപിടിത്തത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ അപകടവും. ആളുകൾ തിങ്ങിപാർക്കുന്നതും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തതും ദുരന്തങ്ങൾക്ക് വഴിവെക്കും.റിഗ്ഗയിൽ അഞ്ച്, ആറ് നിലകളിലെ രണ്ട് അപ്പാർടുമെന്റുകളിലാണ് തീപിടിത്തമുണ്ടായത്. ഇവ നിയമവിരുദ്ധമായി പുരുഷ തൊഴിലാളികളെ പാർപ്പിക്കുന്നതിനായി വിഭജിച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആളുകളുടെ എണ്ണം കൂടുതലും അനധികൃത നിർമാണവും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി കുവൈത്ത് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. ഗോവണികളും പടിക്കെട്ടുകളും വഴിയാണ് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
അകത്ത് അകപ്പെട്ട നിരവധി പ്രവാസികളെ സേന രക്ഷപ്പെടുത്തി. കരിഞ്ഞ നിലയിൽ മൂന്നു മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. വിവിധ ആശുപത്രികളിലായി പരിക്കേറ്റവരെ ചികിത്സിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് പേരെ ഫർവാനിയ ആശുപത്രിയിലും രണ്ട് പേരെ അൽ ബാബ്റ്റൈൻ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി സെന്ററിലേക്കും റഫർ ചെയ്തു. നാല് പേരെ അസ്സബാഹ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വേഗത്തിലുള്ള മെഡിക്കൽ ഇടപെടൽ ഉറപ്പാക്കാൻ ആംബുലൻസ് സേവനങ്ങളുമായി ഏകോപിപ്പിച്ച് മന്ത്രാലയം അടിയന്തര പ്രതികരണ പദ്ധതി സജീവമാക്കി.
തീപിടിത്ത അറിയിപ്പ് ലഭിച്ച ഉടനെ പുലർച്ചെ 4:22ന് അടിയന്തര സംഘങ്ങളെ അയച്ചതായി കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) വ്യക്തമാക്കി. അർദിയ ഇൻഡസ്ട്രിയൽ ഏരിയ, ഷുവൈഖ് എന്നിവിടങ്ങളിൽ നിന്നുള്ള യൂനിറ്റുകളും ടെക്നിക്കൽ റെസ്ക്യൂ ഡിപാർടുമെന്റും നാല് മിനിറ്റിനുള്ളിൽ സംഭവസ്ഥലത്ത് എത്തി. തീപിടിത്തത്തിൽ രക്ഷാപ്രവർത്തകർ നടത്തിയ അടിയന്തര പ്രതികരണത്തെ ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും വ്യക്തമാക്കി.നിയമം കർശനമായി പാലിക്കണംകുവൈത്ത് സിറ്റി: അനിയന്ത്രിതമായ മുറി പാർട്ടീഷനുകൾ, അഗ്നി സുരക്ഷാ ലംഘനങ്ങൾ, വഴികളിലെ തടസ്സങ്ങൾ, അഗ്നിശമന ഉപകരണങ്ങളുടെ അഭാവം തുടങ്ങിയ ലംഘനങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് മുന്നറിയിപ്പ് നൽകി.
വേനൽക്കാലത്ത് തീപിടിത്തങ്ങൾ വർധിക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസ സൗകര്യങ്ങളിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ എടുത്തുകാണിക്കുന്നതാണ് ഇതെന്നും വിലയിരുത്തലുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം കർശനമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക