കുവൈത്ത് സിറ്റി: രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തം. തിങ്കളാഴ്ച രാത്രി മുതൽ ആരംഭിച്ച കാറ്റ് ഇടവേളകളിൽ ശക്തിപ്രാപിച്ചു. ചൊവ്വാഴ്ച തുടർച്ചയായ കാറ്റിൽ പലയിടത്തും പൊടിപടലങ്ങൾ രൂപപ്പെട്ടു. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റുവീശി. പൊടിക്കാറ്റ് പലയിടത്തും തിരശ്ചീന ദൃശ്യപരത കുറച്ചു. ബുധനാഴ്ച വ്യത്യസ്ത ഇടവേളകളിൽ പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധേരാർ അൽ അലി പറഞ്ഞു.
കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെയാകാം. പൊടിക്കാറ്റ് ചില പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയാകും. വ്യാഴാഴ്ച വൈകീട്ടോടെ കാറ്റിന്റെ വേഗതയിൽ കുറവുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഉപരിതല ന്യൂനമർദ്ദം വ്യാപനത്തിന്റെയും ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡത്തിന്റെയും സ്വാധീനത്തിലാണ് രാജ്യമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
വരുംദിവസങ്ങളിൽ പകൽ സമയത്തെ ഉയർന്ന താപനിലക്ക് സമാനമായി രാത്രിയിലും ചൂട് തുടരും. രാത്രിയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ ഉയരും.മാസ്ക് കരുതാം…അന്തരീക്ഷത്തിൽ പൊടിപടലത്തിന്റെ സാന്നിധ്യം ഉള്ളതിനാൽ ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.തിരമാലകൾ ഏഴ് അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രതപാലിക്കണം. കാറ്റ് ദൃശ്യപരത കുറക്കുന്നതിനാൽ റോഡ് ഉപയോക്താക്കൾ ശ്രദ്ധിക്കണം.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
