കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 1950കളിൽ ജനിച്ച ഒരു വ്യക്തി വ്യാജമായി പൗരത്വം നേടുകയും അതിലൂടെ തന്‍റെ പേരിൽ 142 ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. ഇതിൽ നാല് ഭാര്യമാരിൽ നിന്നുള്ള 40 കുട്ടികളും ഉൾപ്പെടുന്നു. എന്നാൽ, ഈ കുട്ടികളിൽ പലരും യഥാർത്ഥത്തിൽ ഇയാളുമായി ബന്ധമില്ലാത്തവരായിരുന്നുവെന്നും വ്യാജമായി മക്കളായി രേഖപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
16 യഥാർത്ഥ കുട്ടികളുണ്ടായിരുന്നിട്ടും 20 പേരെ വ്യാജമായി തന്‍റെ മക്കളായി രേഖപ്പെടുത്തിയ ഒരു തട്ടിപ്പുകാരനാണ് ഈ കേസിന്‍റെ കേന്ദ്രബിന്ദു. പൗരത്വ അന്വേഷണ വിഭാഗം ഇയാളുടെ അടുപ്പക്കാരെ ചോദ്യം ചെയ്യാനും ഡിഎൻഎ പരിശോധന നടത്താനും വിളിപ്പിച്ചതിനെത്തുടർന്ന് ഇയാൾ നിയമവിരുദ്ധമായി കുവൈത്തിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. ഒരു സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന ഒരു ബന്ധുവാണ് യാത്രാവിലക്ക് മറികടന്ന് ഇയാളുടെ രക്ഷപ്പെടലിന് സഹായിച്ചത്. ഈ ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിനായി കസ്റ്റഡിയിൽ വെക്കുകയും ചെയ്തിട്ടുണ്ട്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.