മുഴുവൻ വ്യോമപാതകളും അടച്ചു. വിമാനങ്ങൾ ഒന്നും ടേക്ക് ഓഫ് ചെയ്തില്ല. 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകളുടെ കൂടെ കഴിയേണ്ടി വന്നു’’ –ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം ഓർമിക്കുകയാണ് മുംബൈ സ്വദേശിനിയായ അനിന്ദിത ചാറ്റർജി. സമൂഹമാധ്യമത്തിൽ വിഡിയോയിലൂടെ അനിത ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോർക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു അനിന്ദിത ചാറ്റർജി മകളും. ഇതിനിടെയാണ് ഇരുവരും ജീവിതത്തിൽ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത അനുഭവത്തിന്റെ തുടക്കം. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായിതിനെ തുടർന്ന് കുവൈത്ത്, ഖത്തർ, യുഎഇ രാജ്യങ്ങൾ താൽക്കാലികമായി വ്യോമപാത അടച്ചതോടെയാണ് ഇരുവർക്കും കുവൈത്ത് വിമാനത്താവളത്തിൽ 36 മണിക്കൂറോളം കഴിയേണ്ടി വന്നു.
13 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് കുവൈത്തിലെത്തിയത്. കുറച്ച് സമയത്തെ കാത്തിരിപ്പിന് ശേഷം മുംബൈയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ ബോർഡ് ചെയ്തു. ടേക്ക് ഓഫ് ചെയ്ത് യാത്ര തുടങ്ങി ഇടയ്ക്കു വെച്ചാണ് ഭയാനകമായ വഴിത്തിരിവുണ്ടായത്. ഇറാൻ ഖത്തറിന് മേൽ ആക്രമണം നടത്തി. ഖത്തറിന്റെ വ്യോമപാതയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. വിമാനത്തിനുള്ളിൽ ഏറ്റവും ഭയാനകമായ അനുഭവമായിരുന്നു” എന്നാണ് അനിന്ദിത പങ്കുവച്ച വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിലുള്ളത്.
ഗ്രൗണ്ടിൽ സുരക്ഷിതരാണെന്നത് കുടുംബത്തിനും ആശ്വാസമായി. ആകാശ യാത്രക്കിടെയാണ് മിസൈൽ ആക്രമണം ഉണ്ടായിപ്പോയിരുന്നെങ്കിലെന്ന ചിന്ത ഇപ്പോഴും ആകെ വിറയലുണ്ടാക്കുന്നുവെന്ന് അനിന്ദിത അനുഭവം പങ്കുവച്ചു. ഭയാനകമായ അനുഭവത്തിലൂടെയാണെങ്കിലും അമ്മയും മകളും സുരക്ഷിതരായി നാട്ടിലെത്തിയതിൽ സന്തോഷിക്കുന്നുവെന്നാണ് വിഡിയോ കണ്ട ചിലർ പ്രതികരിച്ചത്. ലോകത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങൾ പേടിപ്പിക്കുന്നതാണെന്നും ജൂലൈയിൽ പോകാനിരിക്കുന്ന യൂറോപ്പ് യാത്ര റദ്ദാക്കണോ വേണ്ടയോ എന്നുള്ള ചിന്തയിലാണെന്നും ഒരാൾ കമന്റ് ചെയ്തു.