കുവൈത്തിൽ മന്ത്രവാദത്തിനു വേണ്ടി ഉപയോഗിക്കുന്ന നിരവധി സാമഗ്രികൾ പിടിച്ചെടുത്തു. ദുർമന്ത്ര വാദത്തിനു ഉപയോഗിക്കപ്പെടുന്നതായി സംശയിക്കുന്ന താലിമാലകൾ, കടലാസുകൾ, തകിടുകൾ മുതലായ വസ്തുക്കളാണ് കണ്ടെത്തിയത്. ഷുവൈഖ് തുറമുഖം വഴി കടത്താൻ നോക്കിയ സാമഗ്രികളാണ് നോർത്തേൺ പോർട്ട്സ് ആൻഡ് ഫൈലക ഐലൻഡ് കസ്റ്റംസ് വിഭാഗത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
ലഗേജുകളുടെ ഉള്ളടക്കത്തിൽ തോന്നിയ സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തുകയായിരുന്നു. ശരീഅത്തു നിയമ പ്രകാരം രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഇത്തരം ദുരാചാരങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥർ പാലിച്ചു വരുന്ന ജാഗ്രതയും സൂക്ഷ്മതയുമാണ് ഇവ പിടിച്ചെടുക്കൽ സാധ്യമായത്.
ഇത്തരം സാധനങ്ങൾ രാജ്യത്തേക്ക് കൊണ്ടു വരുന്നതും ഉപയോഗിക്കുന്നതും കടുത്ത നിയമലംഘനവും സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയും ആണെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇത്തരം കള്ളക്കടത്ത് വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നും കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി