കുവൈത്ത് സിറ്റി: ചരക്ക് കപ്പലിൽ രാജ്യത്തേക്ക് ലഹരി കടത്താനുള്ള ശ്രമം കുവൈത്ത് സുരക്ഷ സേന പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം 110 കിലോഗ്രാം കഞ്ചാവ് കുവൈത്തിൽ എത്തിക്കാനായിരുന്നു ശ്രമം. പ്രതികളിൽ നിന്ന് 6,000 കാപ്റ്റഗൺ ഗുളികകളും അഞ്ച് ഗ്രാം മെത്താംഫിറ്റാമിനുകളും പിടിച്ചെടുത്തു.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായുള്ള സഹകരണത്തിൽ ഷുവൈഖ് തുറമുഖത്ത് നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന മാർബിൾ സ്ലാബുകൾക്കുള്ളിൽ സമർഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. തുറമുഖത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുക്കലുകളിലൊന്നാണിത്.
അറസ്റ്റിലായ പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ കർശന നടപടികൾ തുടരുമെന്നും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക